കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ പറ്റിയില്ല; ബോംബുണ്ടെന്ന് ഭീഷണി, ഷൊര്‍ണ്ണൂരില്‍ നിന്ന് കയറി, യുവാവ് അറസ്റ്റില്‍





 കണ്ണൂര്‍: റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.


വിദ്യാര്‍ത്ഥിയാണ് സൗമിത്ര മണ്ഡല്‍. കണ്ണൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുകയും ട്രെയിന്‍ പോവുകയായിരുന്നു. ട്രെയിന്‍ കിട്ടാത്ത ദേഷ്യത്തില്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചതായി പറയുകയായിരുന്നു.


ഇതോടെ ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. 50 മിനുറ്റോളം വൈകി 5.27നാണ് വെസ്റ്റ് കോസ്റ്റ് ഷൊര്‍ണൂരിലെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂരിലെത്തിയ കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ കയറി ഷൊര്‍ണൂരില്‍ ഇറങ്ങിയ സൗമിത്ര വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ കയറുകയും ചെയ്തു.


ഇതിനിടയില്‍ തന്നെ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഫോണ്‍ കോളുകളും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗമിത്രയെ പിന്തുടരുകയായിരുന്നു. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.


0/Post a Comment/Comments