മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: ഡയറക്റ്റ് സെല്ലിംഗ് കമ്ബനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പന ശൃംഖലയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്ബോള്‍ കണ്ണിയിലെ ആദ്യ വ്യക്തികള്‍ക്ക് കൂടുതല്‍ പണവും കമ്മീഷനും ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി പിന്തുടരാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിറ്റുവരവ്, ലാഭം എന്നിവ അനുസരിച്ച്‌ മാത്രമാണ് ആനുകൂല്യങ്ങളും കമ്മീഷനും നല്‍കേണ്ടത്. എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍, ബാലന്‍സ് ഷീറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക.


0/Post a Comment/Comments