വന്യമൃഗശല്യം തടയാന്‍ ഏകോപിത പ്രവര്‍ത്തനം വേണം: വനം മന്ത്രി


കണ്ണൂർ: ജില്ലയിലെ വനാതിര്‍ത്തികളില്‍ ആനവേലി സ്ഥാപിക്കാന്‍ 20 ദിവസത്തിനകം മാപ്പിങ്ങ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആറളത്ത് നിലവില്‍ ആനമതില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മലയോര പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയു പദ്ധതിയായി സോളാര്‍ ഫെന്‍സിങ്ങ് ചെയ്യുന്നുണ്ട്. പയ്യാവൂര്‍ പഞ്ചായത്ത് മേഖലയില്‍ ഇത് പൂര്‍ത്തിയായി. അവശേഷിക്കുന്ന പയ്യാവൂരിനും ആറളത്തിനും ഇടയില്‍ ഫെന്‍സിങ്ങ് സ്ഥാപിച്ച് ആനശല്യം പൂര്‍ണ്ണമായി തടയുകയാണ് ലക്ഷ്യം

. ഇതിനായി ആര്‍ കെ വി വൈ ഫണ്ടില്‍ നിന്നും കൃഷി വകുപ്പിന് ലഭിച്ച 2.2 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേര്‍ത്ത് സമഗ്രമായ പ്ലാനും മാപ്പിങ്ങും നടത്താനാണ് യോഗത്തിലെ തീരുമാനം. എം എല്‍ എ ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്താന്‍ ധാരണയായി. ഇതിന്റെ ആദ്യഘട്ടമായി വനംവകുപ്പും കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആനവേലി ആവശ്യമായ സ്ഥലങ്ങളുടെ മാപ്പിങ്ങ് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, ഡി എഫ് ഒ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കൃഷി വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതി ഇതിന് മേല്‍നോട്ടം വഹിക്കും.

മാപ്പിലൂടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ മാര്‍ഗം നിര്‍ദേശിക്കും. തുടര്‍ന്ന് ഉന്നതതല യോഗം ചേര്‍ന്ന് ഫണ്ട്, പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട കാലാവധി തുടങ്ങിയല ചര്‍ച്ച ചെയ്ത് താരുമാനിക്കും. ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച് മുന്‍ഗണന ക്രമത്തിലാണ് നിര്‍മ്മാണം നടത്തുക. വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കുര്യാച്ചന്‍ പൈന്‍പള്ളിക്കുനേല്‍(അയ്യന്‍കുന്ന് ), കെ പി രാജേഷ്(ആറളം), പി സി ഷാജി(ളളിക്കല്‍), ടി അനീഷ്( കേളകം), തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ഡി എഫ് ഒ കാര്‍ത്തിക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി കെ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0/Post a Comment/Comments