കല്ല്യാട് ആയുർവേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ തീരുമാനം

 
ഇരിട്ടി : പടിയൂർ - കല്ല്യാട് പഞ്ചായത്തിൽ കല്ല്യാട്  നിര്‍മ്മിക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ട ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മട്ടന്നൂർ എം എൽ എ കെ.കെ. ശൈലജ.  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനായി നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു ശൈലജ. 
ആയുർവേദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനായി എം എൽ എ കെ .കെ. ശൈലജ , ജില്ലാ കളക്ടർ എസ് . ചന്ദ്രശേഖർ , ആയുഷ് ഡയറക്ടർ സജിത്ത് ബാബു , എ ഡി എം കെ.കെ. ദിവാകരൻ എന്നിവരുടെ  നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദശിച്ചു.   തറക്കല്ലിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കാത്തത് ടെന്‍ഡര്‍ നടപടികളിലെ തീരുമാനം വൈകിയതു മൂലമാണെന്ന് ശൈലജ പറഞ്ഞു.  റീടെന്‍ഡര്‍ നടത്തി തടസങ്ങള്‍ പരിഹരിച്ചുവെന്നും ഒരു മാസത്തിനുള്ള ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 
ആദ്യ ഘട്ടത്തില്‍ റിസര്‍ച്ച് ആവശ്യത്തിനി നൂറ് ബഡ്ഡോഡു കൂടിയ ഹോസ്പിറ്റലും,  ആധുനിക ലബോറട്ടറിയും , ആയുര്‍വേദ രംഗത്തെക്കുറിച്ചുള്ള മ്യൂസിയവും  നിര്‍മ്മിക്കും. ഇത് ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വളരെയേറെ സഹായിക്കും.  കൂടാതെ പഴയകാല താളിയോല ഗ്രന്ഥങ്ങളെ പഠനവിധേയമാക്കി പരീക്ഷണങ്ങള്‍ക്ക് സഹായിക്കുന്ന മാനിസ്‌ക്രിപ്റ്റ് റീഡിംഗ് സെന്റർ  , ഔഷധ തോട്ടങ്ങൾ , ബൊട്ടാണിക്കല്‍ ഗാര്‍ഡൻ എന്നിവയും  ഇതോടൊപ്പം  നിര്‍മ്മിക്കും. ഇതുവഴി മെഡിക്കല്‍ ടൂറിസത്തിനും വഴി തുറക്കും.  ഇതിനുള്ള ലാന്റ് അക്വസിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ് .  ഇപ്പോള്‍ ഏറ്റെടുത്ത 36 ഏക്കര്‍ ഭൂമിയിലാണ് ആദ്യ ഘട്ട നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ ആരംഭിക്കുക.  ബാക്കിയുള്ള സ്ഥലം ഏറ്റെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഇതിനായി 80 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു.
 ആയുഷ് ഡയറ്ടര്‍ സജിത്ത് ബാബു ഐ എ എസ്, കണ്ണൂര്‍ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഐ എ എസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.  എ ഡി എം കെ.കെ. ദിവാകരന്‍, ഡെപ്യൂട്ടി കളക്ടര്‍ രജ്ഞിത്ത് , ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരും  യോഗത്തില്‍ പങ്കെടുത്തു.

0/Post a Comment/Comments