പ്രമേഹം, അര്‍ബുദം, മഞ്ഞപ്പിത്തം, എയ്ഡ്സ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 34 പുതിയ മരുന്നുകളെ ഉള്‍പ്പെടുത്തി ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക കേന്ദ്രം പുതുക്കി. ഇതോടെ ഈ മരുന്നുകളുടെ വില കുറയും.
ഏഴ് വര്‍ഷത്തിന് ശേഷമാണ് അവശ്യമരുന്നുകളുടെ പട്ടിക പരിഷ്കരിക്കുന്നത്. പുതിയ പട്ടികയില്‍ 27 വിഭാഗങ്ങളിലായി ആകെ 384 മരുന്നാണുള്ളത്. ബ്ലീച്ചിങ് പൗഡര്‍, രക്തസമ്മര്‍ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന അറ്റെനോലോള്‍, മെഥില്‍ഡോപ്പ, അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് നിര്‍ദേശിക്കുന്ന റാനിറ്റൈഡിന്‍ തുടങ്ങി 26 മരുന്നുകള്‍ പുറത്തായി.
പ്രമേഹ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗൈന്‍, ടെലിനിപ്ലിപ്ടിന്‍, അര്‍ബുദ പ്രതിരോധ മരുന്നുകളായ ബെന്റാമസറ്റിന്‍ ഹൈഡ്രോക്ലോറൈഡ്, ഇറിനോടെക്കാന്‍ എച്ച്.സി.ഐ. ട്രൈഹൈഡ്രേറ്റ്, ലെനാലിഡോമൈഡ്, ല്യൂപ്രോലിഡ്, വാല്‍ഗാന്‍സിക്ലോവിര്‍, ടെനെക്‌ടെപ്ലേസ്, എയ്ഡ്‌സ്, ഗുരുതര മഞ്ഞപ്പിത്തം എന്നിവയ്ക്കുള്ള ലാമിവുഡൈന്‍, ടെനോഫോവിര്‍, ടോലുടിഗ്രാവിയര്‍, ക്ഷയരോഗത്തിനെതിരായ ബെഡാക്വിലിന്‍, ഡെലമാനിഡ്, ആസ്ത്മയ്ക്കുള്ള മോണ്ടേല്യൂകാസ്റ്റ്, രക്തം കട്ടംപിടിക്കല്‍ തടയുന്ന ഡാബിഗാട്രന്‍ തുടങ്ങിയവയാണ് പട്ടികയിലുള്‍പ്പെട്ട പുതിയ പ്രധാന മരുന്നുകള്‍.
ഈ മരുന്നുകള്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നിശ്ചയിക്കുന്ന വിലയില്‍ കുറച്ചേ വില്‍ക്കാവൂ. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് പട്ടികയിലെ മരുന്നുകളുടെ വില വര്‍ധന നിശ്ചയിക്കുന്നത്. എന്നാല്‍, പട്ടികയിലില്ലാത്ത മരുന്നുകള്‍ക്ക്, കമ്പനികള്‍ക്ക് എല്ലാവര്‍ഷവും 10 ശതമാനം വരെ വില വര്‍ധിപ്പിക്കാം.
Post a Comment