ഇന്ന് ഒക്ടോബർ 2 - ഗാന്ധിജയന്തി ഗാന്ധിജിയുടെ 153-ാം ജന്മദിനം ആചരിച്ച് രാജ്യം




ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ടിന് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. 

ലോകത്തിന് മുന്നില്‍ അക്രമരാഹിത്യത്തിന്റേയും അഹിംസയുടേയും പുത്തന്‍ സമരമാര്‍ഗം വെട്ടി തുറന്ന ഗാന്ധിയെ എല്ലാവരും സ്‌നേഹത്തോടെ ബാപ്പുജി എന്നാണ് വിളിച്ചിരുന്നത്. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധിജിയുടെ ജനനം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണ് യഥാര്‍ത്ഥ പേര്.


രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഒന്നാമത്തെ സ്ഥാനമാണ് എപ്പോഴും ഗാന്ധിജിക്കുള്ളത്. വര്‍ണവിവേചനത്തിനെതിരായും ഹരിജന്‍ സേവനത്തിനുമായും മാറ്റിവെച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതം.


ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.


മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു.


ബ്രിട്ടീഷുകാരുടെ ലാത്തിക്കും തോക്കിനും മുന്നില്‍ സത്യാഗ്രഹത്തിന്റേയും സഹനത്തിന്റേയും പാതയാണ്  ഗാന്ധിജി സ്വീകരിച്ചത്.  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു ഗാന്ധിജി. രാജ്യത്തെ അവസാനത്തെ പൗരന്റെ കണ്ണീരും തുടക്കുന്നതാകണം ഓരോ പദ്ധതിയും ലക്ഷ്യമിടേണ്ടതെന്ന് ഗാന്ധിജി ഓർമിപ്പിച്ചു. ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങൾക്കും ജീവിതമൂല്യങ്ങൾക്കും പ്രസക്തി ഏറി വരുന്ന കാലത്ത് ഒരു ഒക്ടോബർ രണ്ട് കൂടി കടന്നുപോകുന്നത്.


ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ജീവിതവും. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജിക്ക് ഒരേസമയം വിശ്വാസത്തെയും യുക്തിചിന്തയേയും ഉൾക്കൊള്ളാൻ ഒരു പ്രയാസവുമില്ലായിരുന്നു. ഒരു ആശയത്തോടും ഗാന്ധിജി മുഖം തിരിച്ചുനിന്നില്ല. സഹിഷ്ണുതയായിരുന്നു ഗാന്ധിജി.


ലോകമെമ്പാടുമുള്ള നിരവധി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടരായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്ന ലോകനേതാക്കളില്‍ ചിലരാണ്.


തന്റെ 13-ാമത്തെ വയസില്‍ കസ്തൂര്‍ബയെ ഗാന്ധി വിവാഹം കഴിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയതോടെയാണ് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്.


ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ നിസഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, സ്വദേശി ഉല്‍പന്നങ്ങളുടെ പ്രചരണം തുടങ്ങിയവയുടെ മുന്‍നിരയില്‍ തന്നെ ഗാന്ധിജിക്ക് സ്ഥാനമുണ്ടായിരുന്നു.


രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം തികയുമ്പോഴേക്കും ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1948 ജനുവരി 30-നായിരുന്നു ഗാന്ധിജിയുടെ അന്ത്യം.


 എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ലോകപ്രശ്‌സതമാണ്.


0/Post a Comment/Comments