വിദൂര വിദ്യാഭ്യാസ കോഴ്സ് നിയന്ത്രണം: വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് മന്ത്രി ആർ.ബിന്ദു


തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. നിയമസഭയില്‍ ഉമ തോമസ് എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 2022-23 അദ്ധ്യയന വർഷത്തിൽ അഞ്ച് യു.ജി. പ്രോഗ്രാമുകള്‍ക്കും രണ്ട് പി.ജി. പ്രോഗ്രാമുകള്‍ക്കുമാണ് യു.ജി.സി അനുമതി നല്‍കിയിരുന്നത്. ഈ കോഴ്‌സുകളിലാകെ 5400 വിദ്യാർത്ഥികൾ കഴിഞ്ഞ അദ്ധ്യയനവർഷം പ്രവേശനം നേടിയിരുന്നു.
 
സര്‍വ്വകലാശാലക്ക് യു.ജി.സി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയില്‍ നിന്നും നിലവില്‍ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകള്‍ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷന്‍ പ്രകാരം പ്രവേശന അറിയിപ്പ് നല്‍കിയിരുന്നു. ഈ വർഷം ഇതുവരെ 2500 വിദ്യാർത്ഥികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 22,000 ഓളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ സര്‍ക്കാര്‍ അനുവദിച്ച കോളേജുകൾ പഠന കേന്ദ്രങ്ങളായുണ്ട്. ഈ കേന്ദ്രങ്ങളെ ജൂലൈ 15 മുതല്‍ സെപ്തംബര്‍ 5 വരെയുള്ള കാലയളവില്‍ മുഴുവന്‍സമയ പ്രവേശന കേന്ദ്രങ്ങളാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് യു.ജി.സി.യുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്ന് 2022-23 അധ്യയനവർഷം മുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ മാത്രം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്സുകൾ നടത്തുന്നതിന് മറ്റ് സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതാണെന്നും ഇതുസംബന്ധിച്ച തുടർനിർദ്ദേശം വരുന്നതുവരെ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും മുഖേനയുള്ള കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്നും സർവ്വകലാശാലകൾക്ക് ആദ്യം നിർദ്ദേശം നൽകിയിരുന്നു.
 
ഓപ്പൺ സർവ്വകലാശാലയ്ക്ക് അഞ്ച് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തരബിരുദ കോഴ്സുകളും നടത്തുന്നതിന് യു.ജി.സി.യുടെ അനുമതി ലഭ്യമായ സാഹചര്യത്തിൽ മേൽ സർക്കുലർ പിൻവലിച്ചുകൊണ്ടും, നിലവിലുള്ള നിയമങ്ങളും കോടതി വിധികളും അനുസരിച്ച് പ്രവേശന നടപടികൾ സ്വീകരിക്കാൻ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടും 11.11.2022-ല്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുജിസി-ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തോടുകൂടി 2022-23 അധ്യയനവര്‍ഷം വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതിന് കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ നടപടി സ്വീകരിച്ചിരുന്നു. 2022-23 വർഷത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ മാത്രം 28479 വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ കോഴ്സുകളില്‍ പ്രവേശനം നേടി. 

ഈ വർഷം പന്ത്രണ്ട് പ്രോഗ്രാമുകളിലായി ഇതുവരെ 11202 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. 2022-23 വർഷത്തിൽ കേരള സർവ്വകലാശാലയിൽ 4325 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. കേരള സർവ്വകലാശാലയിൽ ഈ വർഷം എട്ടു കോഴ്‌സുകളിൽ ഇതുവരെ ആയിരത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 2022-23 വർഷത്തിൽ 23 കോഴ്‌സുകളിലേയ്ക്ക് മുമ്പ് തുടര്‍ന്നുവന്ന രീതിയില്‍ 5122 വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നു. ഈ വർഷം 23 കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ശ്രീനാരായണ ഗുരു സർവ്വകലാശാലയിൽ അനുമതി ലഭിയ്ക്കാത്തതും യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യുറോയുടെ അനുമതി ലഭിച്ചതുമായ കോഴ്‌സുകൾക്ക് മറ്റ് സർവ്വകലാശാലകൾക്ക് ഈ അക്കാദമിക് വർഷവും പ്രവേശനം നൽകുന്നതിന് ഒരു തടസ്സവും നിലവിലില്ല – മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി.





0/Post a Comment/Comments