ദീർഘദൂര ട്രെയിനുകൾക്ക്‌ തലശേരിയിൽ സ്‌റ്റോപ്പ്‌ വേണം



തലശേരി : ദീർഘദൂര ട്രെയിനുകൾക്ക്‌ തലശേരിയിൽ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യം ശക്തം. വന്ദേഭാരത്‌ ഉൾപ്പെടെ 20 ട്രെയിനുകളാണ്‌ തലശേരിയിൽ നിർത്താതെ ചീറിപ്പായുന്നത്‌. സംസ്ഥാനത്ത്‌ റെയിൽവേക്ക്‌   കൂടുതൽ വരുമാനം നേടികൊടുക്കുന്ന 15 സ്റ്റേഷനുകളിൽ ഒന്നായിട്ടും ട്രെയിനുകൾ കൂകിപ്പായുന്നത്‌ നോക്കിനിൽക്കാനേ തലശേരിക്ക്‌ സാധിക്കുന്നുള്ളൂ. 

1901 ആഗസ്‌ത്‌ 19നാണ് തലശേരി സ്‌റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. കോഴിക്കോടുപോലെ പ്രധാന സ്‌റ്റേഷനായാണ്‌ തലശേരിയെയും ബ്രിട്ടീഷുകാർ പരിഗണിച്ചത്‌. എന്നാൽ ഏതാനും വർഷമായി  തലശേരി അവഗണിക്കപ്പെടുകയാണ്‌. വയനാട്‌ ജില്ലയുടെ സർവീസ്‌ സ്‌റ്റേഷനെന്ന പരിഗണനപോലും ലഭിക്കുന്നില്ല. ഹിസാർ–-കോയമ്പത്തൂർ, ജബൽപൂർ–-കോയമ്പത്തൂർ, ദാദർ–-തിരുനെൽവേലി, ഇൻഡോർ–-കൊച്ചുവേളി, മംഗളൂരു ജങ്‌ഷൻ അന്ത്യോദയ, ഹസ്രത്ത്‌ നിസാമുദ്ദീൻ സൂപ്പർ ഫാസ്‌റ്റ്‌, അമൃത്‌സർ വീക്ക്‌ലി, സമ്പർക്ക്‌ ക്രാന്തി, ഋഷികേശ്‌ സുപ്പർ ഫാസ്‌റ്റ്‌, മുംബൈ ഗരീബ്‌ രഥ്‌, ജാംനഗർ എക്‌സ്‌പ്രസ്‌ തുടങ്ങിയവ ഉൾപ്പെടെയുള്ള ട്രെയിനുകൾ തലശേരിയോട്‌ മുഖംതിരിക്കുന്നു. ഹാപ്പ –-തിരുനെൽവേലി ട്രെയിന്‌ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ സമയവിവര പട്ടികയിൽ ഇടം പിടിച്ചെങ്കിലും പിന്നീടിത്‌ പിൻവലിച്ചു.    

ഹിസാർ-–-കോയമ്പത്തൂർ, ജബൽപൂർ- –-കോയമ്പത്തൂർ, ദാദർ–-- തിരുനെൽവേലി, ഇൻഡോർ- –-കൊച്ചുവേളി തുടങ്ങിയ ദീർഘദൂര വണ്ടികൾക്കെങ്കിലും തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ തലശേരി റെയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ സി പി അലിപ്പികേയി, സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ എന്നിവർ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക്‌ നിവേദനം നൽകിയിട്ടുണ്ട്‌.


0/Post a Comment/Comments