സിനിമ കാണാന്‍ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ നിന്നെടുക്കാൻ തിയേറ്റര്‍ ഉടമ; പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി


മലപ്പുറം: സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ തിരിച്ചയച്ച സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവ്. തിയേറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുമ്ബോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

മഞ്ചേരി കരുവമ്ബ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ 2022 നവംബര്‍ 12 ന് സുഹൃത്തുമൊന്നിച്ച്‌ മഞ്ചേരിയിലെ 'ലാഡര്‍' തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ നിന്നും ടിക്കറ്റ് വാങ്ങാൻ ഉപദേശിച്ച്‌ തിരിച്ചയക്കുകയായിരുന്നു. സ്ഥിരമായി ഈ തിയേറ്ററില്‍ നിന്നും സിനിമ കാണുന്ന പരാതിക്കാരൻ ഓണ്‍ലൈനില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധിക സംഖ്യ ഈടാക്കുന്നതിന്റെയും രേഖകള്‍ കമ്മീഷൻ മുമ്ബാകെ ഹാജരാക്കി. പരാതിക്കാരൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ മുമ്ബാകെ പരാതി ബോധിപ്പിക്കുകയും സഹകരണ രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

കരിഞ്ചന്തയില്‍ കൂടിയ വിലക്ക് ടിക്കറ്റ് വില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് ഓണ്‍ലൈന്‍ വഴി മാത്രം ടിക്കറ്റ് വില്‍ക്കുന്നതെന്നും ആളുകള്‍ കുറഞ്ഞാല്‍ ഷോ ക്യാൻസല്‍ ചെയ്യാനും ടിക്കറ്റ് തുക തിരികെ നല്‍കാനും ഓണ്‍ലൈൻ വില്പന സൗകര്യമാണെന്നും തിയേറ്ററുടമ ബോധിപ്പിച്ചു. എന്നാല്‍ തിയേറ്ററില്‍ സിനിമ കാണാൻ വരുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ അധിക സംഖ്യ നല്‍കി ടിക്കറ്റെടുക്കാൻ നിര്‍ബ്ബന്ധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിത വ്യാപാരവും ഉപഭോക്തൃ അവകാശ ലംഘനവുമാണെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാതിരുന്നാല്‍ വിധിസംഖ്യയിന്മേല്‍ ഒമ്ബത് ശതമാനം പലിശയും നല്കണമെന്ന് ഉത്തരവില്‍ പറയുന്നു.





0/Post a Comment/Comments