400 കെ വി ലൈൻ കണിച്ചാർ ടൗൺ കാളികയം അലൈൻമെന്റ് മാറ്റണമെന്നാവശ്യം ശക്തമാകുന്നു.


ഇരിട്ടി: വയനാട്ടിൽനിന്നും കാസർക്കോട് ജില്ലയിലെ കരിന്തളത്ത് നിന്നും വയനാട്ടിലേക്ക് നീളുന്ന 400 കെ വി ലൈൻ കണിച്ചാർ ടൗണിൽ നിന്നും കളികയത്തേക്കുള്ള ലൈൻമെന്റ് മാറ്റണമെന്നാവശ്യം ശക്തമാകുന്നു. വൈദ്യുതി വകുപ്പ് സാറ്റ്‌ലൈറ്റ് സർവ്വെ പ്രകാരമാണ് അലൈൻമെന്റ് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം  ലൈൻ കടന്നുപോകുന്നതിന് ഉണ്ടാക്കിയ അലൈൻമെന്റ് മാറ്റി പകരം ജനകീയ കർമ്മ സമതി വിദഗ്തരെ വെച്ച്  തെയ്യാറാക്കിയ  അലൈൻമെന്റ് പ്രകാരം ലൈൻ വലിക്കുകയാണെങ്കിൽ വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നത് ഒഴിവാക്കാനും കൃഷിയിടങ്ങൾ അധികം നഷ്ടപ്പെടുന്നത് തടയാനും കഴിയുമെന്ന് ജനപ്രതിനിധികളും കർമ്മ സമിതി ഭാരവാഹികളും വൈദ്യുതി വകുപ്പിനെ രേഖാമൂലം അറിയിച്ചു. കർമ്മ സമതി ഉണ്ടാക്കിയ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളുടെ രൂപ രേഖ ഇരിട്ടിയിൽ നടന്ന ജനപ്രതിനിധികളുടേയും ഉദ്ധ്യോഗസ്ഥരുടേയും യോഗത്തിൽ സമർപ്പിച്ചു.
 കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ്  ആൻറണി  സെബാസ്റ്റ്യൻ യോഗത്തിൽ രൂപരേഖ പ്രദർശിപ്പിച്ചു.  30 വീടുകളുടെ മുകളിലൂടെ കടന്നുപോകുന്ന ലൈൻ കർമ്മസമിതി നൽകിയ രൂപരേഖ പ്രകാരം മാറ്റിയാൽ മൂന്ന് വീടുകളുടെയും ഒരു സ്ഥാപനത്തിന്റെയും മുകളിലൂടെ മാത്രമായി കുറയും. ഈ രൂപരേഖ പ്രകാരം പരിശോധന നടത്തുമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ അറിയിച്ചു. കണിച്ചാർ ടൗണിൽ അഞ്ചാം വാർഡിൽ നിന്നും തുടങ്ങി മലയോര ഹൈവേ റോഡ് മുറിച്ച് ബാവലിപ്പുഴ കുറുകെ  കേളകം പഞ്ചായത്തിലൂടെ  കണിച്ചാർ പഞ്ചായത്തിലെത്തി കാളികായത്ത് എത്തുന്ന തരത്തിലാണ് നിലവിലെ ശുപാർശ . ഇതുപ്രകാരം കണിച്ചാർ പഞ്ചായത്തിൽ 12 വീടുകളുടെയും കേളകം പഞ്ചായത്തിൽ 18 വീടുകളുടെയും മുകളിലൂടെയാണ് ലൈൻ കടന്നു പോകുന്നത് . ഇതിനായി എട്ടു ടവറുകളും സ്ഥാപിക്കണം. ജനകീയ കർമ്മ സമതി ഉണ്ടാക്കിയ അലൈൻമെന്റ് പ്രകാരം കണിച്ചാർ ടൗണിൽ നിന്നും3, 5 വാർഡുകളിലൂടെ കേളകത്തേക്ക് പ്രവേശിക്കുമ്പോൾ   മൂന്ന് വീടുകളും ഒരു കെട്ടിടവും മാത്രമാണ് ലൈനിന്റെ പരിധിയിൽ വരുന്നത്. കേളകത്ത് വീടുകളൊ കെട്ടിടങ്ങളോ പരിധിയിൽ ഉൾപ്പെടുകയുമില്ല. കേളകത്തുനിന്നും  കാളികായത്തെ  ടവറിൽ എത്തുന്ന വിധത്തിലാണ്  ജനകീയ കർമ്മ സമിതി ഉണ്ടാക്കിയ അലൈൻമെന്റ്. കൂടാതെ ടവറുകളുടെ എണ്ണം  ഏഴായി  കുറയുകയും ചെയ്യും. ഈ ശുപാർശയാണ് പരിശോധിക്കുമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഇരിട്ടിയിൽ നടന്ന  യോഗത്തിൽ  ഉറപ്പുനൽകിയത്.

0/Post a Comment/Comments