ഇരിട്ടി: കറവ പശുക്കളെ റബ്ബർ എസ്റ്റേറ്റിൽ ചത്ത നിലയില്‍ കണ്ടെത്തി. കീഴ്പ്പള്ളി വിയറ്റ്‌നാമിലെ നാണത്ത് അസീസ് - റംലത്ത് ദമ്പതികളുടെ 2 കറവ പശുക്കളെയാണ് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിൽ ചത്തനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ടാണ് രണ്ടര വയസ്സും മൂന്ന് വയസ്സും പ്രായമുള്ള പശുക്കളെ വായിൽ നിന്നും നുരയും പതയും വരുന്ന നിലയിൽ 30 ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ ചത്തു കിടക്കുന്നതായി കണ്ടെത്തുന്നത്. വിഷം ഉള്ളിൽ ചെന്നാണ് പശുക്കൾ ചത്തത് എന്നാണ് പ്രാഥമിക നിഗമനം. പത്തുമീറ്ററോളം അകലത്തിലായിരുന്നു പശുക്കൾ ചത്തുകിടന്നിരുന്നത്. അസീസിന്റെ പരാതിയിൽ ആറളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസീസിന്റെ കുടുബത്തിൻ്റ ഏക വരുമാനമാർഗ്ഗമായിരുന്നു കറവപ്പശുക്കൾ. ഇവ ചത്തതോടെ ഇവരുടെ വരുമാനമാർഗ്ഗം തന്നെ ഇല്ലാതായി.
ആറളം എസ് ഐ സനീഷ് കുമാറിൻ്റെ സാനിധ്യത്തിൽ എടൂർ വെറ്റിനറി ഡോക്ടർ വിൻസിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി . സംഭവമറിഞ്ഞ് ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ക്ഷീര സംഘം ഭാരവാഹികളും സ്ഥലത്തെത്തി. പശുക്കൾ ചാകാൻ ഇടയായ സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment