നിപ; കേരള- തമിഴ്നാട് അതിർത്തിയായ നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന


ചെന്നൈ: കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് 11 ചെക്ക്പോസ്റ്റിൽ പരിശോധന നടക്കുന്നത്.

കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള വലിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽ നിന്ന്‌ വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദേശിക്കും. ഇവരുടെ ഫോൺനമ്പർ വാങ്ങിച്ച് തുടർ അന്വേഷണങ്ങളും നടത്തും.

ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാസ്കും സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട് ആരോഗ്യമന്ത്രി നീലഗിരി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്.

കർണാടക അതിർത്തികളിലും നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ ദക്ഷിണ കന്നഡ, കുടക്, ചാമരാജ്നഗർ, മൈസൂരു ജില്ലകളിൽ നിപ്പ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കാൻ സർക്കാർ ജില്ലാ കലക്ടർമാരോട് നിർദേശിച്ചു.

വയനാടുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകൾക്ക് പുറമെ കോയമ്പത്തൂര്‍ ജില്ലയിലെ വാളയാര്‍, നീലഗിരി ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ഉള്‍പ്പെടെ ചെക്‌പോസ്റ്റുകളിലും മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട് മെഡിക്കൽ സംഘം കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരുടെ പനിലക്ഷണങ്ങൾ പരിശോധിക്കുന്നുണ്ട്. പനി ലക്ഷണം കാണിക്കുന്നവരുണ്ടെങ്കിൽ തിരികെ പോകാൻ നിര്‍ദ്ദേശിക്കും. ഇവരുടെ ഫോണ്‍നമ്പര്‍ വാങ്ങിയതിന് ശേഷം തുടര്‍ അന്വേഷണങ്ങളും നടത്തും.

24 മണിക്കൂറും പരിശോധനയുണ്ടാകുമെന്നാണ് കോയമ്പത്തൂര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ 13 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്‌പോസ്റ്റുകളിലും സമാനരീതിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയുണ്ട്.

0/Post a Comment/Comments