വയനാട് തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി:കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാത (wayanad tunnel) വ്യവസ്ഥകള്‍ പാലിച്ച് നടപ്പാക്കാൻ കേന്ദ്രാനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 60 ഉപാധികളോട് കൂടിയാണ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി യോഗമാണ് അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്.

അന്തിമ പാരിസ്ഥിതികാനുമതി ലഭ്യമാകുന്നതോടെ കരാര്‍ തയ്യാറാക്കി തുരങ്കപാത പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കാനാകും. തുരങ്കപാതയുടെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സിഎസ്ഐആര്‍, സിഐഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കണം. നിര്‍മാണത്തിന്റെ ഖനനസമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്‌ഫോടനങ്ങലുടെ ആഘാതം പരിശോധിക്കണം. വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം. ഇത്തരം വിഷയങ്ങളില്‍ ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ സജ്ജമാക്കണം, നിര്‍മാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇതിന് പുറമെ, ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയിലെ ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ നടപടികള്‍ വേണം. അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്ഥിരമായ നിരീക്ഷണം വേണം. ഇതിനായി കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ദസമിതി രൂപീകരിക്കണം. ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തുക, തുരങ്കത്തിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം എന്നും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.




0/Post a Comment/Comments