പൊലീസ് ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രിയുടെ യോ​ഗം ഇന്ന്



മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ഇന്ന് നടക്കും.

പൊലീസ് ആസ്ഥാനത്ത് വൈകിട്ട് മൂന്ന് മണിക്ക് ഓണ്‍ ലൈന്‍ വഴിയാണ് യോഗം. എസ്‌എച്ച്‌ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ യോഗമാണ് ചേരുന്നത്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. ക്രമസമാധാന നിലയും സാഹചര്യവും വിലയിരുത്താനാണ് യോഗമെങ്കിലും നിലവിലെ സാഹചര്യത്തില്‍ യോഗത്തിന്റെ പ്രാധാന്യം ഏറെയാണ്.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ് യോ​ഗമെന്നതും ശ്രദ്ധേയമാണ്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മോന്‍സുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് സര്‍ക്കാരിന് ചെറുതല്ലാത്ത ക്ഷീണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോന്‍സന്റെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത് അന്ന് ഡിജിപി ആയിരുന്ന ബെഹ്റയാണ്. മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണുമായുള്ള ബന്ധവും മോന്‍സണ് എതിരായ അന്വേഷണം അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതും പീഡന പരാതി ഒരുക്കി തീര്‍ക്കാന്‍ പൊലീസ് തന്നെ ശ്രമിച്ചതും സേനയ്ക്ക് നാണക്കേടായിട്ടുണ്ട്.

ഇതിനൊപ്പം പൊലീസ് ഉള്‍പ്പെട്ട ഹണി ട്രാപ്പ് വിവാദം, പിങ്ക് പൊലീസിന്റെ പെരുമാറ്റം, പൊതുനിരത്തുകളിലെ പൊലീസിന്റെ പരിധിവിട്ട നടപടികള്‍ എന്നിവ അടുത്തിടെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇവയടക്കം പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. പൊലീസിന്റെ പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് സര്‍ക്കാരിനെ വിലയിരുത്തുന്നതെന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു.

0/Post a Comment/Comments