കണ്ണൂരില്‍ നിന്നു വിദേശരാജ്യങ്ങളിലേക്ക് ചരക്കുനീക്കത്തിന് വഴിതെളിഞ്ഞു

 



 മട്ടന്നൂര്‍: കണ്ണൂരില്‍നിന്നു വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് വഴിതെളിഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എയര്‍ കാര്‍ഗോ സര്‍വീസ് ഈ മാസം 16 ന്  പ്രവര്‍ത്തനമാരംഭിക്കും. കാലത്ത് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.

1,200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാര്‍ഗോ കോംപ്ലക്‌സിന് 12,000 ടണ്‍ ചരക്ക് ഉള്‍ക്കൊള്ളുവാന്‍  പ്രാപ്തിയുണ്ട്. ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കോള്‍ഡ് സ്‌റ്റോറേജ് സംവിധാനവുമുണ്ട്. ഇലക്ട്രിക്ക് ഡാറ്റഇന്റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കുനീക്കത്തിന്റെ നിയന്ത്രണം. കാര്‍ഗോ സര്‍വീസിനുള്ള ട്രയല്‍റണ്ണും മറ്റും ഉടന്‍പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

കാര്‍ഗോ സംവിധാനത്തിന് ആവശ്യമായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കാര്‍ഗോ കോപ്ലക്‌സിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സാധാരണ ചരക്കുകള്‍ കൈകാര്യംചെയ്യാനുള്ള സൗകര്യത്തിനുപുറമേ പച്ചക്കറി, പഴം, മത്സ്യ- മാംസം, പൂക്കള്‍, മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യവും ഉണ്ടാകും. 

ഇതുപൂര്‍ത്തിയാവുന്നതോടെ രാജ്യാന്തര കാര്‍ഗോകള്‍ പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റും. ചെറിയ കാര്‍ഗോ കോംപ്ലക്‌സ് ആഭ്യന്തര ചരക്കുനീക്കത്തിനു മാത്രമായും ഉപയോഗിക്കും. കണ്ണൂരിലും സമീപ ജില്ലകളിലും കര്‍ണാടകയിലെ കുടക് മേഖലയിലും ഉല്‍പ്പാദിക്കുന്ന കാര്‍ഷിക വിളകള്‍ക്കും മറ്റും  അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ കാര്‍ഗോ സഹായകമാകും.

വിദേശ വിമാനകമ്പനികളുടെ സര്‍വീസ് തുടങ്ങുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ ലഭിക്കാത്തതിനാല്‍ സാമ്പത്തികപ്രതിസന്ധിയിലുള്ള കിയാലിന് കാര്‍ഗോസര്‍വീസ് ഏറെ സഹായകമാവും. മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയില്‍ കണ്ണൂരിനെ വികസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സര്‍ക്കാരും.

0/Post a Comment/Comments