പച്ചത്തേങ്ങ സംഭരണം : സർക്കാർ ഇടപെടൽ ആശ്വാസം; 
വിപണി വില കിലോയ്ക്ക്‌ 31.50

 



കോഴിക്കോട്‌

നാളികേര കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തേങ്ങ സംഭരണത്തിന്റെ ഗുണം കർഷകർക്ക്‌ കിട്ടിത്തുടങ്ങി. കിലോയ്ക്ക്‌ 31 രൂപ 50 പൈസ ബുധനാഴ്‌ച പൊതുവിപണിയിൽ ലഭിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിലേക്കുള്ള നാളികേര കയറ്റുമതി കുറഞ്ഞതോടെ കിലോയ്ക്ക്‌ 27 രൂപവരെയായി കുറഞ്ഞിരുന്നു. ഇതോടെയാണ്‌ സർക്കാർ കേരഫെഡ്‌, നാളികേര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ പച്ചത്തേങ്ങ കിലോയ്‌ക്ക്‌ 32 രൂപയ്ക്ക്‌ സംഭരണം തുടങ്ങിയത്‌. ഇതിനായി ഒന്നരക്കോടി രൂപ ചെലവിട്ടു. ജനുവരി ആദ്യമാണ്‌ വടക്കൻ മേഖലയിലെ അഞ്ച്‌ ജില്ലകളിൽ സംഭരണം ആരംഭിച്ചത്‌. പിന്നീട്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 


ഫെബ്രുവരി അവസാനം 29 രൂപയായിരുന്നു പൊതുവിപണി വില. വടകരയിലെ ചില സഹകരണ സംഘങ്ങൾ വിപണി വിലയേക്കാൾ രണ്ട്‌ രൂപ അധികംനൽകി സംഭരിക്കുന്നുണ്ട്‌. സർക്കാർ ഇടപെടലിനെ തുടർന്ന്‌ കേന്ദ്രം നാഫെഡ്‌ മുഖേന കൊപ്ര സംഭരണവും തുടങ്ങി. എന്നാൽ പ്രതീക്ഷിച്ച അളവിൽ കൊപ്ര എത്തുന്നില്ല. പണം കിട്ടാനുള്ള താമസവും കൃഷിഭവനിൽനിന്നുള്ള രേഖകൾ ഹാജരാക്കാനുള്ള പ്രയാസവുമാണ്‌ കൊപ്രയാക്കുന്നതിൽനിന്ന്‌ കർഷകർ വിട്ടുനിൽക്കുന്നത്‌. കൂലിയും അധ്വാനവും തട്ടിച്ചുനോക്കുമ്പോഴും മെച്ചമില്ല. സഹകരണ സംഘങ്ങളുമായി കേരഫെഡ്‌ കരാർ ഒപ്പിട്ടതോടെ 38 കേന്ദ്രങ്ങളിലാണ്‌ സംസ്ഥാനത്ത്‌  സംഭരണം.

0/Post a Comment/Comments