ജില്ലയില്‍ ചൂട് കൂടുന്നു; മുന്‍കരുതല്‍ അനിവാര്യം



ചൂടു കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപനില പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കും. ഇത് ആരോഗ്യത്തെ ബാധിക്കും.

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്നു ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, കടുത്ത തലവേദന, തല കറക്കം, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങള്‍ അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. സൂര്യാഘാതം മാരകമാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

സൂര്യാഘാതത്തെക്കാള്‍ കുറച്ചു കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണിത് സംഭവിക്കുന്നത്. ചൂടുകാലത്ത് വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്ത സമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കാണുന്നത്.

കുട്ടികളില്‍ വയര്‍പ്പ് മൂലം ശരീരം ചെറിഞ്ഞു തിണര്‍ക്കും. കഴുത്തിലും നെഞ്ചിനു മുകളിലും ആണ് ഇത് കൂടുതല്‍ കാണുക.  സ്ത്രീകളില്‍ മാറിടത്തിന് താഴെയും ഇത് ഉണ്ടാകുന്നു. അധികം വെയില്‍ ഏല്‍ക്കാതെ നോക്കുക, തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്നു തണുത്ത സ്ഥലത്തേക്ക് മാറുക/ മാറ്റുക, വിശ്രമിക്കുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക.

സൂര്യാഘാതം/ ശരീരശോഷണം വരാതിരിക്കാന്‍

ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് ഗ്ലാസ് വരെ വെള്ളം കുടിക്കുക. വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക. ജേലി സമയം ക്രമീകരിക്കുക.  ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമിക്കുക. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.  ചികിത്സ തേടുക.

0/Post a Comment/Comments