സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സമഗ്ര ഓഡിറ്റിംഗ് നടത്താൻ തീരുമാനം




ആധാരം തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സമഗ്ര ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിനുണ്ടായ നഷ്ടം കൈവശക്കാരില്‍ നിന്നും ഈടാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും വിലകുറച്ചാണ് ആധാരം രജിസ്റ്റര്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം സര്‍ക്കാരിനുണ്ടാകുന്നു. ഇതേ തുടര്‍ന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സമഗ്രമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനായി ആഭ്യന്തര ഓഡിറ്റ് മാന്വല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തു.

ഓഡിറ്റ് വിഭാഗം ജില്ലാ രജിസ്ട്രാര്‍ സബ്‌രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓഡിറ്റ് നടത്തും. വിലകുറച്ച്‌ ആധാരം രജിസ്റ്റര്‍ ചെയ്താല്‍ സ്വമേധയാ നടപടിയെടുക്കാനാണ് തീരുമാനം. സര്‍ക്കാരിനുണ്ടായ നഷ്ടം കൈവശക്കാരനില്‍ നിന്നും ഈടാക്കും. ഈ നഷ്ടം സബ്രജിസ്ട്രാറുടെ ബാധ്യതയായി കണക്കാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവര്‍ക്ക് മെമ്മോ നല്‍കിയ ശേഷമാകും നടപടി. ആധാരങ്ങള്‍ക്ക് പുറമെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന എല്ലാ ഇടപാടുകളും രജിസ്ട്രേഷന്‍ ഫീസും ഓഡിറ്റ് ചെയ്യും. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വര്‍ഷത്തിലൊരിക്കല്‍ ഓഡിറ്റ് നടത്താനാണ് നിര്‍ദ്ദേശം. ഇതിനായി ജില്ലാ രജിസ്ട്രാറുടെ നേതൃത്വത്തില്‍ നാലംഗ സംഘത്തേയും ഓരോ ജില്ലയിലും ചുമതലപ്പെടുത്തി.

 

0/Post a Comment/Comments