ഇരിട്ടി: ഇരിട്ടി , മട്ടന്നൂർ നഗരസഭകാലിലേക്ക് കുടിവെളളമെത്തിക്കുന്ന പദ്ധതിയുടെ പ്രവർത്തി അവസാനഘട്ടത്തിലേക്ക്. പഴശ്ശി ജലാശയത്തെ ഉപയോഗപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പ്രവർത്തി ആരംഭിച്ചത്. എന്നാൽ കൊറോണാ വ്യാപനവും അടച്ചിടലും മൂലം പ്രവർത്തി നീണ്ടുപോവുകയായിരുന്നു.
പഴശ്ശി പദ്ധതി പ്രദേശത്ത് കൂറ്റൻ കിണറിന്റെ പ്രവർത്തി ഒന്നര വര്ഷം മുൻപേ പൂർത്തിയാക്കി. മെയിൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തിയും പൂർത്തിയാക്കി ക്കഴിഞ്ഞു.
ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജലവിഭവ വകുപ്പിന് കൈമാറിയ 15 സെന്റ് സ്ഥലത്ത് നടക്കുന്ന 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന സംഭരണിയുടെ നിർമാണ പ്രവർത്തിയും ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു.
ഗാർഹിക കണക്ഷൻ അനുവദിക്കുന്ന പ്രവ്യത്തിയും ഉടൻ ആരംഭിക്കും. ഇരിട്ടി നഗരസഭയിലെ പ്രദേശങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നതിനായി ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ കുന്നിൽ നിർമ്മിക്കുന്ന ജല സംഭരണിയുടെ നിർമ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
ഇരിട്ടി, മട്ടന്നൂർ നഗരസഭാപരിധിയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
പഴശ്ശി അണക്കെട്ടിനോട് ചേർന്ന് കണ്ണൂർ, കൊളശ്ശേരി പദ്ധതികൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതികൾക്ക് സമീപമാണ് ഇതിനായുള്ള കൂറ്റൻ കിണർ നിർമ്മിച്ചത് . പഴശ്ശി അണക്കെട്ടിൽ സംഭരണ ശേഷിയുടെ പൊക്കത്തിൽ വെള്ളമുയർന്നാലും കുടിവെള്ള കിണറിലേക്ക് വെള്ളം കരാത്തത്ര ഉയരത്തിൽ ആണ് കിണർ നിർമ്മിച്ചത് .
42 ദശ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണവും ചാവശ്ശേരി പറമ്പിൽ പൂർത്തിയായി.
മട്ടന്നൂർ നഗരസഭയിൽ കൊതേരിയിലാണ് 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത് . ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി ഇവിടെയും ഇതിനകം പൂർത്തിയായി കഴിഞ്ഞു.
ജലസംഭരണിയിൽ നിന്നും പൈപ്പുകൾ മുഖേന വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി കണക്ഷൻ നൽകുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള കരാർ പ്രവൃത്തിക്കുള്ള ടെണ്ടർ നടപടികളും കഴിഞ്ഞയാഴ്ച്ച പൂർത്തിയായി. ജലസംഭരണിയുടെ നിർമ്മാണ പ്രവൃത്തി ഒക്ടോബറിൽ പുർണ്ണമായും പൂർത്തിയാകുന്ന മുറയ്ക്ക് ഡിസംബറോടെ വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽപ്രവൃത്തിയും പൂർത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ എഴുപതു ശതമാനവും പഴശ്ശി പദ്ധതിയെ ആശ്രയിച്ചാണ് . തളിപ്പറമ്പ് , പട്ടുവം മേഖലകളിൽ കുടിവെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയും പഴശ്ശിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
Post a Comment