കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു; ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം




തിരുവനന്തപുരം: പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു. പ്രതിജ്ഞക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 


കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന പരിപാടികളില്‍ ലിംഗസമത്വ പ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനം. പ്രതിജ്ഞയ്ക്ക് എതിരെ കഴിഞ്ഞദിവസം സുന്നി നേതാവ് നാസര്‍ ഫൈസി കൂടാത്തായി രംഗത്തുവന്നിരുന്നു. ഖുര്‍ ആന്‍ വിരുദ്ധവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് പ്രതിജ്ഞയെന്ന് ഫൈസി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയാണ് നാസര്‍ ഫൈസി കൂടത്തായി.


'ഖുര്‍ആന്‍ പറയുന്നത്: 'ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്'(അന്നിസാഅ്: 11) സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റേയും സ്വത്തില്‍ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്. എന്നാല്‍ പിതാവിന്റെ സ്വത്തില്‍ അവര്‍ക്ക് പുരുഷന്റെ (സഹോദരന്റെ ) പകുതിയാക്കിയത് വിവേചനമല്ല.സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്.


ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായിമതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യു'- നാസര്‍ ഫൈസി കുറിപ്പില്‍ പറയുന്നു.

0/Post a Comment/Comments