പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന 4 മലയാളികൾക്ക് പരിക്കേറ്റു

 



തൃശ്ശൂർ: പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ - സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. ആഷിഖ് എന്ന സുഹൃത്താണ് വിവരം വീട്ടിലേക്ക് അറിയിച്ചത്.വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി സൂരജിന്റെ തൃശ്ശൂരിലെ കൂട്ടുകാർ പറഞ്ഞു. ജോർജിയൻ പൗരനാണ് കുത്തിയതെന്നാണ് ആഷിഖ് സുഹൃത്തുക്കളെ അറിയിച്ചത്. വീട്ടുകാരെ കുറച്ച് സമയം മുൻപാണ് വിവരം അറിയിച്ചത്. സൂരജിന് കുത്തേറ്റത് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. പരിക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. സീഡ്‌ക് എന്ന സ്ഥലത്തുള്ള സർക്കാർ ആശുപത്രിയിലാണ് സൂരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിലെ പ്രതികളായ ജോർജിയൻ പൗരന്മാർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

0/Post a Comment/Comments