അടിമാലി: മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്റെ (40) മരണം കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നെന്നാണ് കണ്ടെത്തൽ.കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ മദ്യത്തിന് അരുചി തോന്നിയതിനാൽ കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മനോജ് കുറച്ച് മാത്രമാണ് കുടിച്ചത്. അതിനാൽ മനോജിന് ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും രക്ഷപെട്ടു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടിൽ സുധീഷും മനോജും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പോപോലീസ് പറയുന്നത്.
വഴിയിൽ കിടന്ന് മദ്യം ലഭിച്ചെന്നു പറഞ്ഞ് അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെ സുധീഷ് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ സുധീഷ് മദ്യപിച്ചില്ല. അനിൽ കുമാറും കുഞ്ഞുമോനും മദ്യം തീരുന്നതുവരെ കഴിച്ചു. രുചിവ്യത്യാസം തോന്നിയതോടെ മനോജ് മദ്യം അധികം കഴിച്ചില്ല. മദ്യം കഴിച്ച് അധിക സമയം കഴിയുന്നതിനു മുൻപ് തന്നെ മൂവരും ഛർദി തുടങ്ങി. ഉടനെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെവച്ച് കുഞ്ഞുമോൻ മരിച്ചു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. കുപ്പിയിൽ കീടനാശിനിയുടെ സാന്നിദ്ധ്യവും പോലീസ് മനസിലാക്കിയിരുന്നു
Post a Comment