പാലുകാച്ചിയിൽ പുലി പശുവിനെ കൊന്ന സംഭവം; കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം





ഇരിട്ടി: കൊട്ടിയൂർപാലുകാച്ചി മലയിൽ പുലി പശുവിനെ കൊല്ലുകയും രണ്ട് പുലികളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ പ്രദേശ വാസികളെ അധിക്ഷേപിക്കുന്ന രീതിയിൽ കൊട്ടിയൂർ റെയിഞ്ചറുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിൽ എത്തി പ്രതിഷേധിച്ചു. ആറളം വൈർഡ് ലൈഫ് വാർഡൻ വി. സന്തോഷിന്റെ മുറിയിൽ കയറി കൊട്ടിയൂർ റെയിഞ്ചർക്കെതിരെ നടപടിയെടുക്കണമെന്നും പുലികളെ കൂട് വെച്ച് പിടിക്കാൻ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രദേശവാസിയുടെ പറമ്പിൽകെട്ടിയ പശുവിനെയാണ് പുലി പിടിച്ചത്. വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ വളർത്തു മൃഗങ്ങളെ കെട്ടുന്നതാണ് ഇത്തരം മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കൂടുതലായി ഇറങ്ങാൻ കാരണമെന്നായിരുന്നു റെയിഞ്ചർ പറഞ്ഞത്. ഇതാണ് ജനപ്രതിനിധികളെ ചൊടിപ്പിച്ചത്. ഇപ്പോൾ പുലിയെ കണ്ടെത്തിയ സ്ഥലം ആറളം റെയിഞ്ചിന്റെ പരിധിയിൽ അല്ലെന്നും പുലിയെ പിടികൂന്നതിന് കൂട് വെക്കേണ്ടത് തീരുമാനിക്കുന്നത് ഡി എഫ് ഒ ആണെന്നും ആറളം വൈൽഡ് ലൈഫ് വാർഡൻ സന്തോഷ് പറഞ്ഞു. ഇത് ജനപ്രതിനിധികളുടെ രോഷത്തിനും ഇടയാക്കി. ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഇതേ ആവശ്യം ഉന്നയിച്ച് ഡി എഫ് ഒയ്ക്ക് മുന്നിലും എത്തി.
വന്യമൃഗശല്യം പറയുമ്പോൾ അധികാര പരിധി പറഞ്ഞ് രക്ഷപ്പെടുന്ന സമീപനമാണ് വനം വകുപ്പിൽ നിന്നും ഉണ്ടാകുന്നത്. ബഫർ സോൺ വിഷയത്തിൽ ചെറിയ കാര്യങ്ങൾക്ക് പോലും ജനവാസ മേഖലയിൽ എത്തി പരിശോധിക്കുന്നതിന് അധികാര പരിധിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം കുറ്റപ്പെടുത്തി . പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി അധ്യക്ഷൻമാരായ ഷിജി പോട്ടയിൽ, ഉഷ അശോകൻ,ജീജ പാനികുളങ്ങര, അംഗങ്ങളായ പി.സി. തോമസ്, ബാബു മാങ്കോട്ടിൽ, ബാബു കാര്യവേലിൽ, ലൈസ തടത്തിൽ, ഷേർലി പീടിയാനിക്കൽ, മിനി പൊട്ടങ്കൽ, ജോണി ആമക്കാട്ട് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

0/Post a Comment/Comments