35 വർഷത്തിന് ശേഷം പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടി, 50 കഴിഞ്ഞ കമിതാക്കൾ ഒളിച്ചോടി




തൊടുപുഴ: പത്താം ക്ലാസിൽ ഒന്നിച്ചു പഠിച്ചവർ തമ്മിൽ 35 വർഷത്തിനു ശേഷം ഒന്നു ചേർന്നപ്പോൾ പഴയ പ്രണയവും പുതുക്കി. തുടർന്ന് കരിമണ്ണൂർ സ്വദേശിനിയായ 50-കാരിയായ വീട്ടമ്മ പഴയ പത്താം ക്ലാസ് കാമുകനൊപ്പം ഇറങ്ങിപ്പോയി. മൂന്നു മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്ന് ആഴ്ച മുമ്പ് മൂവാറ്റുപുഴയിൽ വച്ചായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. വാട്സ്ആപ്പ് കൂട്ടായ്മയലൂടെയായിരുന്നു ഒത്തുചേരൽ.


നാലു ദിവസം മുമ്പാണ് കോട്ടക്കവലയിൽ നിന്നും വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പോലീസിലും പരാതി ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരായി. മൂവാറ്റുപുഴ എസ്.എച്ച്.ഒ വിവരമറിയിച്ചതിനെ തുടർന്ന് കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി വീട്ടമ്മയെ കൂട്ടിക്കൊണ്ടു വന്നു. ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി.

0/Post a Comment/Comments