മലയോര ഹൈവേയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓവുചാലുകൾ നോക്കുകുത്തി

 

ഇരിട്ടി: മലയോര ഹൈവേയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓവുചാൽ വെറും നോക്കുകുത്തിയാവുന്നു. എടൂരിനും കരിക്കോട്ടക്കരിക്കും ഇടയിൽ നിർമ്മിച്ച ഓവുചാലുകളാണ് നിർമ്മാണത്തിലെ അപാകത മൂലം വെറും നോക്കുകുത്തിയായി മാറിയത്. 
രണ്ടുമാസം മുൻപ്  കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ചതാണ് ഓവുചാൽ. എന്നാൽ ഒരു മഴപെയ്താൽ വെള്ളം മുഴുവൻ പരന്നൊഴുകുന്ന റോഡിലൂടെയാണ്. ഓവുചാലിന്റെ മധ്യഭാഗത്ത് വരുന്ന വൈദ്യുതി തൂണുകൾ ഒന്ന് മാറ്റിസ്ഥാപിക്കാതെ ആ ഭാഗം മാറ്റിവെച്ചാണ് കോൺക്രീറ്റ് പ്രവർത്തികൾ ചെയ്തത്. അതുകൊണ്ടുതന്നെ ഇരുഭാഗത്തുമുള്ള വൈദ്യുതിത്തൂണുകൾക്കിടയിൽ ഇങ്ങോട്ടും ഒഴുകിപ്പോകാനാവാതെ വെള്ളം കെട്ടി നിൽക്കുകയും ഓവുചാൽ നിറയുന്നതോടെ റോഡിലേക്കും റോഡരികിലെ കടകളിലേക്കും വെള്ളം ഇരച്ചു കയറുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. പലയിടങ്ങളിലും ഓവുചാൽ റോഡിനേക്കാളും ഉയർന്ന് നിൽക്കുന്നത്.  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ തന്നെ ഇത് വലിയ ദുരിതമാണ് റോഡരികിലെ കടക്കാർക്കും റോഡിലൂടെ കടന്നു  പോകുന്ന നാട്ടുകാർക്കും സൃഷ്ടിച്ചത്. കാലവർഷം കനക്കുന്നതോടെ ഈ അവസ്ഥ വലിയ ദുരിതമായി മാറും എന്നാണ് നാട്ടുകാർ പറയുന്നത്. ഇതുകൂടാതെ കൊട്ടുകപാറ മുതൽ വെമ്പുഴച്ചാൽവരുടെയുള്ള 500 മീറ്ററോളം വരുന്ന ദൂരത്തിൽ റോഡിൻ്റെ ഒരു ഭാഗത്ത് പോലും ഓവുചാൽ ഇതുവരെ നിർമ്മിച്ചിട്ടുമില്ല. കോടികൾ മുടക്കി നിർമ്മിച്ച മലയോര ഹൈവേയുടെ ഭാഗമാണ് ഈ ഓവുചാലുകൾ. ഈ പ്രവർത്തനങ്ങളിലെല്ലാം ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

0/Post a Comment/Comments