കേളകം - അടയ്ക്കാത്തോട് റോഡിൽ ജിഎസ്പി ഇടുന്ന പ്രവർത്തി നാട്ടുകാർ തടഞ്ഞു



കേളകം അടയ്ക്കാത്തോട് പിഡബ്ല്യുഡി റോഡിന്റെ മെക്കാഡം ടാറിങ്ങ് നടത്തുന്നതിന്റെ ഭാഗമായി  കുടിവെള്ള പൈപ്പ് ഇട്ട സ്ഥലത്ത് ജിഎസ്പി ഇടുന്ന പ്രവർത്തി നാട്ടുകാർ തടഞ്ഞു.പൈപ്പ് ഇട്ട സ്ഥലത്ത് വീണ്ടും ജെസിബി ഉപയോഗിച്ച് കുഴിച്ച് കുഴിയിൽ വെള്ളം ഒഴിച്ച് ജിഎസ്പി ഇട്ട് ഉറപ്പിക്കുന്നതിന് പകരം കുഴികളിൽ വെള്ളം ഒഴിക്കാതെ ജിഎസ്പി കൊണ്ട് നിറച്ചതിനെതിരെയാണ് നാട്ടുകാർ പ്രവർത്തി തടഞ്ഞത്.സാധാരണ രീതിയിൽ പൈപ്പിട്ട കുഴികളിൽ വെള്ളം ഒഴിച്ച് ജിഎസ്പി കോൺക്രീറ്റ് രൂപത്തിലാക്കി കുഴികളിൽ നിറയ്ക്കുന്നതിന് പകരം വെറുതെ കുഴികളിൽ ജിഎസ്പി ഇട്ട് പോവുകയായിരുന്നു ഇവരെന്ന് നാട്ടുകാർ പറഞ്ഞു.ജിഎസ്പി ഇട്ടതിന് മുകളിലൂടെ ചെറിയ വാഹനങ്ങൾ പോകുമ്പോൾ തന്നെ താഴ്ന്ന് പോകുന്ന അവസ്ഥയായിരുന്നു.ഞായറാഴ്ച ആയതിനാൽ ആരെയും അറിയിക്കാതെ പ്രവർത്തി ചെയ്ത് മുങ്ങാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട് പറഞ്ഞു.പെരുന്താനം കുരിശു മുതൽ 40 മീറ്ററോളം വെറുതെ ജിഎസ്പി ഇടുകയും ബാക്കിയുളള സ്ഥലത്ത് കുഴികൾ എടുക്കുകയും ചെയ്തിരുന്നു.പ്രവർത്തി നാട്ടുകാർ തടഞ്ഞതോടെ കരാറുകാരൻ വെള്ളം എത്തിച്ച് ജിഎസ്പിക്ക് മുകളിൽ നനയ്ക്കാൻ തുടങ്ങി.എന്നാൽ ഇങ്ങനെ നനച്ച് കൊണ്ട് കാര്യമില്ലെന്നും പ്രവർത്തി നോക്കി ചെയ്യേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ട് പ്രവർത്തി തുടങ്ങിയാൽ മതിയെന്ന് നാട്ടുകാർ അറിയിച്ചതോടെ പ്രവർത്തി പാതിവഴിയിൽ നിർത്തി.നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് പ്രവർത്തി പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാർ അറിയിച്ചു..

0/Post a Comment/Comments