അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്‌ആര്‍ടിസി


തിരുവനന്തപുരം: അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്‌ആര്‍ടിസി സസ്പെൻഡ് ചെയ്തു. വിവിധ അച്ചടക്കലംഘനങ്ങള്‍ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.

ജൂണ്‍ 13 -ന് പൊൻകുന്നം ഡിപ്പോയില്‍ നിന്ന് പുതുതായി ആരംഭിച്ച പൊൻകുന്നം - പള്ളിക്കത്തോട് - കോട്ടയം സര്‍വ്വീസ് തുടങ്ങി ഏകദേശം മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഇടിഎം മെഷീൻ കേടായതായി പറഞ്ഞ് ആളുകളെ ഇറക്കിവിട്ടതിനാണ് ആദ്യ നടപടി. 

റാക്ക് ഉപയോഗിച്ച്‌ സര്‍വ്വീസ് നടത്താമെന്നിരിക്കെ ഇടിഎം മെഷീൻ കേടായി എന്ന കാരണം പറഞ്ഞ് മേലധികാരികളും നിര്‍ദ്ദേശമില്ലാതെ, ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട് കോര്‍പ്പറേഷന് നഷ്ടവും, യാത്രക്കാര്‍ക്ക് ക്ലേശവും ഉണ്ടാക്കിയെന്ന് കെഎഎസ്‌ആര്‍ടിസി വിശദീകരിക്കുന്നു. ഈ സംഭവത്തില്‍ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോൻ ജോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോര്‍ട്ട് ഓഫീസറെ മുറിയില്‍ അതിക്രമിച്ച്‌ കയറി മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് ഡിപ്പോയിലെ കണ്ടക്ടര്‍ ബി. മംഗള്‍ വിനോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജൂണ്‍ ഒന്നിന് വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോര്‍ട്ട് ഓഫീസറുടെ മുറിയില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ മോശമായി പെരുമാറുകയും, അസഭ്യവാക്കുകള്‍ പറയുകയും ചെയ്തു. അതിനുശേഷം വീട്ടില്‍ പോകാൻ പുറത്തിറങ്ങിയ ഉദ്യോഗസ്ഥനെ പിന്തുടരുകയും ഡിപ്പോയിലെ ടീ സ്റ്റാളിന് മുമ്ബില്‍ വച്ച്‌ വീണ്ടും തടഞ്ഞുനിര്‍ത്തുകയും യാത്രക്കാരുടെയും, ജീവനക്കാരുടെയും മുന്നില്‍ വച്ച്‌ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇയാള്‍ക്കെതിരെ ഉള്ള ആരോപണം.

മദ്യലഹരിയില്‍ യാത്രക്കാരെ തെറി പറഞ്ഞ സംഭവത്തിലാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ റെജി ജോസഫിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജൂണ്‍ ഏഴിന് മുണ്ടക്കയം ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ മദ്യലഹരിയില്‍ എത്തിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ റെജി ജോസഫ് ബസിലുണ്ടായിരുന്ന യാത്രക്കാരനെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും, അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് നടപടിക്ക്കാരണമായ സംഭവം.

ഏഴ് യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ സൂപ്പര്‍ഫാസ്റ്റില്‍ കായംകുളം മുതല്‍ കൊല്ലം വരെ യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ സൗജന്യ യാത്ര അനുവദിച്ച ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ ഇ ജോമോള്‍, വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരായി ജോലിക്ക് എത്താതിരുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ .പി.സൈജു എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവരെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.



0/Post a Comment/Comments