സര്‍വ്വീസുകള്‍ നിലച്ചു; വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് കണ്ണൂര്‍ വിമാനത്താവളം


കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍. വിമാന സര്‍വീസുകള്‍ നിലച്ചതിനു പിന്നാലെ വന്‍സാമ്ബത്തിക ബാധ്യതയിലേയ്ക്കാണ് കിയാല്‍ നീങ്ങുന്നത്.വിദേശ വിമാന കമ്ബനികള്‍ക്കു സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണം.

വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ 'പോയന്റ് ഓഫ് കോള്‍'പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്.

പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയതാണ് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവ് വിമാനത്താവളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

മാത്രമല്ല വലിയ വിമാനങ്ങളുപയോഗിച്ച്‌ രാജ്യാന്തര സര്‍വീസുകളടക്കം നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ പെട്ടെന്നുള്ള പിന്മാറ്റവും വിമാനത്താവളത്തിനെ പ്രതികൂലമായി ബാധിച്ചു. നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമാണ് കണ്ണൂര്‍. അതുകൊണ്ട് തന്നെ നിലവിലുള്ള സര്‍വീസുകള്‍ക്കു വലിയ ടിക്കറ്റ് നിരക്കുമാണ്. ഇതോടെ യാത്രക്കാര്‍ കരിപ്പൂര്‍, മംഗളൂരു വിമാനത്താവളത്തയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2018 ഡിസംബര്‍ 9ന് അബുദാബിയിലേക്ക് ആദ്യവിമാനം പറന്നുയര്‍ന്നപ്പോള്‍ സഫലമായത് ഒരു നാടിന്റെ യാത്ര സ്വപ്‌നമായിരുന്നു. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനത്താവളം വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചു.

ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50ലേക്ക് ഉയര്‍ന്നു, ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും അധികം വൈകാതെ കിയാല്‍ സ്വന്തമാക്കിയിരുന്നു. ഈ കാലയളവില്‍ 10 ലക്ഷം പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ വിമാനത്താവളം മുന്നോട്ടു പോകാനാകാത്ത അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.



0/Post a Comment/Comments