സംസ്ഥാനത്ത് അതിതീവ്ര മഴ: സ്കൂളുകൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും കർശന നിർദേശങ്ങളുമായി ഡിജിഇ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് വന്നതിനാൽ കുട്ടികളുടെ സുരക്ഷ
മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ ഓഫീസുകളും കർശന മുൻകരുതലുകൾ എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. താഴെ പറയുന്ന കാര്യങ്ങൾ കർശനമായി നടപ്പാക്കണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

🌐സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സുരക്ഷയുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.

🌐ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും ചില്ലകൾ വീണ് പരിക്ക് ഏൽക്കുവാനും സാധ്യത ഉള്ളതിനാൽ അടിയന്തിരമായി ദുരന്ത നിവാരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം അപകടകരമായ മരങ്ങൾ, ചില്ലകൾ മുറിച്ചു മാറ്റി സ്കൂൾ പരിസരം
സുരക്ഷിതമാക്കേണ്ടതാണ്.

🌐കുട്ടികൾ സ്കൂളിലേക്ക് കടന്നുവരുന്നതും പുറത്തേക്ക് പോകുന്നതും ഏറ്റവും സുരക്ഷിതമായ വഴികളിൽ കൂടിയാകണം. സ്കൂൾ പ്രവേശന വഴികളിൽ ഏതെങ്കിലും രീതിയിൽ അപകടകരമായ മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണ്.

🌐സ്കൂൾ കെട്ടിടങ്ങളുടെ സമീപത്ത് അപകട അവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ, വൈദ്യുത കണക്ഷൻ, വേലിക്കെട്ടില്ലാത്ത ട്രാൻസ്ഫോർമറുകൾ ഫ്ലക്സുകൾ, ബോർഡുകൾ എന്നിവ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി അപകട അവസ്ഥ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

🌐ശക്തമായ മഴയും കാറ്റും ഉള്ളപ്പോൾ കുട്ടികളെ ക്ലാസ്സ് മുറികളിൽ നിന്നും പുറത്ത് ഇറങ്ങി കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നൽ ഉള്ളപ്പോൾ കുട്ടികൾ മരങ്ങൾക്കു കീഴിൽ നിൽക്കാതിരിക്കാൻ നിർദ്ദേശം നൽകണം.

🌐വെള്ളകെട്ടുകൾ ഉള്ളിടത്ത് കുട്ടികൾ പോകാതിരിക്കുവാൻ സ്കൂൾ അധിക്യതർ വേണ്ട നിർദ്ദേശം നൽകേണ്ടതാണ്. ശക്തമായ മഴയും കാറ്റും ഉള്ള അവസരത്തിൽ കുട്ടികളെ അത്യാവശ്യ സാഹചര്യത്തിൽ അധ്യാപകരുടെ അനുവാദത്തോടെ മാത്രം പുറത്തു പോകാൻ അനുവദിക്കുക.

🌐തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളുകൾ കടൽക്ഷോഭ മുന്നറിപ്പ് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

🌐മലയോരപ്രദേശത്ത് തീവ്ര മഴയുള്ളപ്പോഴും ഉരുൾപ്പെട്ടൽ ഉണ്ടാകുന്ന സാഹചര്യങ്ങളിലും
വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണ്.

🌐സ്കൂൾ പരിസരത്തെ മതിലുകൾ, സുരക്ഷിതമല്ലാത്ത മറ്റു കെട്ടിടങ്ങൾ എന്നിവ ഇടിഞ്ഞു വീണ് കുട്ടികൾക്ക് അപകടം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

🌐സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്.

🌐സ്കൂൾ പരിസരം വീക്ഷിച്ച് കുട്ടികൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

🌐കുട്ടികൾ ബസ് കാത്തു നിൽക്കുന്ന സ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആയവ മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

🌐പുഴ കടന്ന് വഞ്ചിയിലും ബോട്ടിലും വരുന്ന കുട്ടികൾ ലൈഫ് ജാക്കറ്റ് ഉണ്ടെന്നു ഉറപ്പു വരുത്തണമെന്ന നിർദ്ദേശം നൽകേണ്ടതാണ്.

🌐പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അപകട സാധ്യതകളെ പറ്റി
മറ്റുള്ളവർക്കുള്ളതു പോലെ അറിവുണ്ടാകണമെന്നില്ല. അതുകൊണ്ട് അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

🌐മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളുമായി ചേർന്ന് ആയവ വയ്ക്കുന്നതിനുള്ള നടപടികൾ സ്വികരിക്കേണ്ടതാണ്.

🌐കുട്ടികൾ സ്കൂളിൽ എത്തുന്നതിന് മുമ്പ് അദ്ധ്യാപകർ സ്കൂളുകളിൽ ഉണ്ടാകണം. കുട്ടികൾ സ്കൂളിലേയ്ക്ക് പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴും അദ്ധ്യാപകരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം.

🌐ബസ് സ്റ്റേപ്പിൽ നിന്നും കുട്ടികൾ ബസ് കയറി പോകും വരെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഓരോ അധ്യാപകർക്കും ചുമതല നൽകണം.

🌐സ്കൂളിനു മുമ്പിലെ സീബ്രലൈൻ മാഞ്ഞു പോയിട്ടുണ്ടെങ്കിൽ ആയവ ശരിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

🌐വീടുകളിലും സ്കൂളുകളിലും സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ, പഠന ഉപകരണങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കേടുപറ്റാതിരിക്കാനുള്ള
മുൻകരുതലുകൾ അദ്ധ്യാപകരും, രക്ഷകർത്താക്കളും കൈക്കൊള്ളേണ്ടതാണ്.

🌐എല്ലാ സ്കൂളുകളിലും അടിയന്തിര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും ഒരു സെൽ രൂപീകരിച്ച് ഒരു അദ്ധ്യാപകനെ സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസർ ആയി നിയമിക്കേണ്ടതാണ്. ഈ അദ്ധ്യാപകന്റെ പേര്, ഫോൺ നമ്പർ
എന്നിവ സമ്പൂർണ്ണ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.





0/Post a Comment/Comments