കണ്ണൂർ: കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി 'മഴവില്ലി'ന്റെ പദ്ധതി രേഖ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണ് കുട്ടികള്‍. അത് കണ്ടെത്തുന്നിടത്താണ് വിജയം. വായനാ ശീലവും ക്ഷമയും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഉന്നതിയിലെത്താം. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹവും സ്വപ്നങ്ങളും വേണം. ചെറുപ്പം മുതല്‍ അഭിമുഖങ്ങളെ നേരിടാന്‍ പഠിക്കണം. മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കുന്നതിനൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടുള്ള ഇതര ഭാഷകളിലും പ്രാവിണ്യം നേടണം. ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിന്റെ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കാനാകില്ല.
നമ്മുടെ വിദ്യാഭ്യാസ മേഖല അതിവേഗമാണ് മാറുന്നത്. സ്‌കൂളുകളില്‍ നല്ല ക്ലാസ്മുറികള്‍ മാത്രം പോര, മികച്ച കളിസ്ഥലവും ലാബും ഒക്കെ ഉണ്ടെങ്കിലേ പഠനം ആസ്വാദ്യകരമാകുവെന്നും സ്പീക്കര്‍ പറഞ്ഞു.
അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും ദയ അക്കാദമി നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനവും സ്പീക്കര്‍ നിര്‍വ്വഹിച്ചു.
Post a Comment