മാലിന്യ കൂമ്പാരങ്ങളല്ല, അവ ഇനി 'സ്നേഹാരാമങ്ങൾ'; പുതിയ പദ്ധതി ഒക്ടോബർ രണ്ടിന് തുടങ്ങും


തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യം കെട്ടിക്കിടക്കുന്ന 3000 ഇടങ്ങൾ സൗന്ദര്യവൽക്കരിച്ച് ‘സ്നേഹാരാമങ്ങൾ’ ഒരുക്കും. മാലിന്യമുക്തം നവകേരളം  ക്യാംപെയിനിന്റെ ഭാ​ഗമായ പദ്ധതിയിൽ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) പങ്കാളികളാണ്. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി നൽകുന്ന ഇടങ്ങൾ എൻഎസ്എസ് വോളന്റിയർമാർ പച്ചത്തുരുത്ത്, ചുമർച്ചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, തണലിടം (വിശ്രമസംവിധാനം), സ്‌ക്രാപ്-അജൈവ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഇൻസ്റ്റലേഷൻ എന്നിവ ഒരുക്കി മനോഹരമാക്കും. ഗാന്ധിജയന്തിദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 

സ്നേഹാരാമങ്ങളുടെ പ്രവർത്തനത്തിന് ശുചിത്വമിഷൻ അയ്യായിരം രൂപവീതം തദ്ദേശസ്ഥാപനങ്ങൾ മുഖേന നൽകും. ബാക്കി പണം പ്രായോജകർ വഴിയോ തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിൽനിന്നോ കണ്ടെത്തും. പദ്ധതി നടപ്പാക്കാനുള്ള മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഈ മാസം 30നകം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർേദശം നൽകി. അടുത്ത ജനുവരി ഒന്നിന് 3000 ആരാമങ്ങൾ തുറക്കാനാണ് തദ്ദേശവകുപ്പിന്റെ ലക്ഷ്യം.





0/Post a Comment/Comments