പൊതുവിദ്യാഭ്യാസ മേഖലയിൽ എട്ട് വർഷത്തിനിടെ 4500 കോടി ചെലവഴിച്ചു: മുഖ്യമന്ത്രി


കണ്ണൂർ:പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപയാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ മാട്ടൂൽ സിഎച്ച് മുഹമ്മദ്‌കോയ സ്മാരക ജിഎച്ച്എസ്എസിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കല്ല്യാശ്ശേരി കെപി ആർ ഗോപാലൻ സ്മാരക ജിഎച്ച്എസ്എസ്, കുഞ്ഞിമംഗലം ജിഎച്ച്എസ്എസ് എന്നിവയ്ക്ക് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഇതാണ് കേരളം ഇപ്പോൾ കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനം.
കഴിഞ്ഞ എട്ട് വർഷം കൊണ്ട് 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്നത്. 2500 കോടിയോളം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതിൽ പൂർത്തിയായി. രാജ്യത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം ഒന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. അത് കൂടുതൽ മെച്ചപ്പെടുത്തും. കേന്ദ്ര സർക്കാർ 2022ൽ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തിൽ 60 ലക്ഷത്തോളം കുട്ടികളാണ് ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. 

ഇതിൽ 45 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലാണ്. 80 ശതമാനത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് വിദ്യാഭ്യാസ മാതൃകയുടെ ഉന്നത വിലവാരം കാണിക്കുന്നതാണ്.
നൂറുദിന കർമ്മ പരിപാടിയിൽ 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1070 പദ്ധതികളാണ് നടപ്പിലാക്കുന്നത്. വേൾഡ് വിഷൻ ന്യൂസ്. ഇവയിലൂടെ മൂന്ന് ലക്ഷത്തോളം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലൻ മുഖ്യാതിഥിയായി.
മൂന്ന് സ്‌കൂളുകളിലും എം വിജിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ വിശിഷ്ടാതിഥിയായി. മൂന്നിടത്തും കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്. കിലയാണ് നിർവഹണ  ചുമതല.

മാട്ടൂൽ സിഎച്ച് മുഹമ്മദ് കോയ ജിഎച്ച്എസ്എസിലെ പുതിയ മൂന്ന് നില കെട്ടിടത്തിന് 18 ക്ലാസ് മുറികളും, കോണിപ്പടി മുറികളും ഉണ്ട്. ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലറ്റ് അടക്കം എട്ട് ടോയ്‌ലറ്റുകളും മൂത്രപ്പുരകളും അടങ്ങിയ ടോയ്‌ലറ്റ് ബ്ലോക്കും ഒരുക്കി. മുറ്റം മണ്ണിട്ട് ഉയർത്തി 1800 ചതുരശ്ര അടിയിൽ ഇന്റർലോക്ക് ചെയ്തു. അഗ്‌നിരക്ഷ സംവിധാനങ്ങളും ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തി.
ഉദ്ഘാടന ചടങ്ങിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ അധ്യക്ഷയായി.




0/Post a Comment/Comments