സ്കൂള്‍ കലോത്സവം; അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചായി ചുരുക്കി



 തിരുവനന്തപുരം : സ്കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്.

സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നല്‍കേണ്ട ഫീസ് ഇരട്ടിയാക്കി. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയർത്തി. 

നിലവില്‍ ജനറല്‍, സംസ്കൃതം, അറബിക് കലോത്സവങ്ങളില്‍ ഓരോന്നിലും രണ്ട് ഗ്രൂപ്പ് ഇനങ്ങള്‍ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാല്‍ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാവുക.

കലോത്സവ മത്സരങ്ങള്‍ സംബന്ധിച്ച അപ്പീല്‍ നല്‍കുന്നതിനുള്ള ഫീസ് സ്കൂള്‍ തലത്തില്‍ 500ല്‍ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തില്‍ 1000 രൂപയില്‍ നിന്ന് 2000 ആയും ജില്ലയില്‍ 2000ത്തില്‍ നിന്ന് 3000 ആയും ഉയർത്തി. സംസ്ഥാന തലത്തില്‍ അപ്പീല്‍ നല്‍കാനുള്ള ഫീസ് 2500ല്‍ നിന്ന് 5000 രൂപയായും വർധിപ്പിച്ചു. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തില്‍ നിന്ന് 10,000 രൂപയാക്കി. ജില്ലാതല വിജയിയേക്കാള്‍ ഉയർന്ന സ്കോർ ലഭിച്ചില്ലെങ്കില്‍ തുക തിരിച്ചു ലഭിക്കില്ല.

സംസ്ഥാന കലോത്സവത്തില്‍ ജില്ലാതല അപ്പീലിലൂടെ എത്തുന്നവർക്ക് ജില്ലാതലത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയെത്തിയ മത്സരാർഥിയേക്കാള്‍ മെച്ചപ്പെട്ട സ്കോർ ലഭിക്കണം. എങ്കില്‍ മാത്രമേ ഗ്രേഡിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുകയുള്ളൂ. നിലവില്‍ ജില്ലാതല വിജയിക്കൊപ്പം സ്കോർ നേടിയാലും മതിയായിരുന്നു.

അഞ്ച് പുതിയ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് പുതിയ ഇനങ്ങള്‍. ജനുവരി ആദ്യമായിരിക്കും തിരുവനന്തപുരത്ത് കലോത്സവം നടക്കും.



0/Post a Comment/Comments