ന്യൂഡല്‍ഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 2015-ല്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ജനനത്തീയതി തെളിയിക്കാനായി ആധാറിന് പകരം നിയമപരമായ അംഗീകാരമുള്ള സ്‌കൂള്‍ ലീവിങ് സർട്ടിഫിക്കറ്റ് ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. മരിച്ചയാളുടെ പ്രായം നിർണ്ണയിക്കാൻ ആധാർ കാർഡില്‍ പരാമർശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, സ്‌കൂള്‍ ലീവിങ് സർട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയില്‍ നിന്ന് പ്രായം കൂടുതല്‍ ആധികാരികമായി നിർണയിക്കാമെന്ന് കോടതി നിരീക്ഷിച്ചു. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
Post a Comment