എസ്എസ്എൽസിക്ക് 4,27,407, പ്ലസ് ടുവിന് 4,32,436 വിദ്യാർഥികൾ; ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി



സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സി  പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കും. 4,27,407 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 574 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 882 വിദ്യാർഥികളും പരീക്ഷയെഴുതും.

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ  26 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ നടക്കും. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും. 3,65,871  പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലും പരീക്ഷ എഴുതും. 2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.  


0/Post a Comment/Comments