തെരുവുനായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം വിളിക്കും. സർക്കാർ നിർദേശത്തെ തുടർന്നാണിത്. സെപ്റ്റംബർ 14 രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം.
പ്രശ്നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്തേണ്ട ചുമതല ജില്ലാ പഞ്ചായത്തുകൾക്കാണ് സർക്കാർ നൽകിയിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ മുപ്പതിനായിരത്തോളം തെരുവ് നായകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ അയ്യായിരത്തോളം നായകളെ വന്ധ്യംകരിച്ചു. ഭീമമായ ചെലവ് ചെയ്ത് ഇത്രയും നായകളെ വന്ധ്യംകരിച്ചിട്ടും പെട്ടെന്നൊന്നും ഫലം കിട്ടാൻ സാധ്യതയില്ല.
വളർത്തുനായകൾക്ക് നിർബന്ധമായും വാക്സിനെടുക്കണം. മാത്രമല്ല ലൈസൻസ് എടുപ്പിച്ച് കെട്ടിയിട്ട് വളർത്താൻ വീട്ടുകാരോട് ആവശ്യപ്പെടുകയുമാണ് പെട്ടെന്ന് ചെയ്യാവുന്ന കാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിന്റ് പി.പി ദിവ്യ പറഞ്ഞു.
വാക്സിനേഷന് 30 രൂപയും ലൈസൻസിന് 15 രൂപയുമേ ചെലവുള്ളൂ. ഈ തീരുമാനം അംഗീകരിക്കാത്ത നായകളുടെ ഉടമസ്ഥരുടെ പേരിൽ നിയമാനുസൃത നടപടി സ്വീകരിക്കും. വളർത്തുനായ മനുഷ്യരെയോ മൃഗങ്ങളെയോ അക്രമിച്ചാൽ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. തെരുവുനായ്ക്കൾ ആക്രമിച്ചാൽ പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം. ലൈസൻസില്ലാതെ നായകളെ വളർത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.
Post a Comment