മട്ടന്നൂരിൽ പോക്സോ പ്രത്യേക അതിവേഗ കോടതി ആരംഭിച്ചു

 



മട്ടന്നൂർ: മട്ടന്നൂരിൽ പോക്സോ പ്രത്യേക അതിവേഗ കോടതി ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി ഉദ്ഘാടനംചെയ്തു. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷതവഹിച്ചു.

ഹൈക്കോടതി ജഡ്ജ് ഡോ. കൗസർ എടപ്പഗത്ത് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. സണ്ണിജോസഫ് എം.എൽ.എ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ, ഉപാധ്യക്ഷ ഒ. പ്രീത, വി.കെ. സുരേഷ്ബാബു, അഡ്വ. സി.കെ. ലോഹിതാക്ഷൻ, കൗൺസിലർമാരായ പി. ശ്രീനാഥ്, പി. രാഘവൻ മാസ്റ്റർ, വി.എൻ. മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി ജി. ഗിരീഷ് സ്വാഗതവും മട്ടന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ടി. ഐശ്വര്യ നന്ദിയും പറഞ്ഞു.

പോക്സോ കേസുകളിലെ ഇരകൾക്ക് കാലതാമസം കൂടാതെ നീതി ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 28 കോടതികളിൽ ഒന്നാണ് ഇരിട്ടി താലൂക്ക് പരിധി നിശ്ചയിച്ച് മട്ടന്നൂരിൽ ആരംഭിച്ചത്.

ആദ്യഘട്ടത്തിൽ 125 കേസുകളാണ് മട്ടന്നൂരിലേക്ക് മാറ്റിയിട്ടുള്ളത്. ജഡ്ജി അനിറ്റ് ജോസഫ് സിറ്റിംഗ് നടത്തി.

മട്ടന്നൂർ നഗരസഭ സൗജന്യമായി അനുവദിച്ച കെട്ടിടത്തിലാണ് കോടതി പ്രവർത്തിക്കുന്നത്. 1984 മെയ് 11 നാണ് മട്ടന്നൂരിൽ ആദ്യമായി കോടതി നിലവിൽ വന്നത്. അന്ന് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തത് ചീഫ് ജസ്റ്റിസ് കെ. ഭാസ്കരൻ ആയിരുന്നു.

0/Post a Comment/Comments