തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു






കൊച്ചി: ബാങ്ക് ജീവനക്കാര്‍ വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.


ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍, ബാങ്ക് ജീവനക്കാരുടെ സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ്, പ്രമോഷൻ, ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയും യുഎഫ്ബിയു ആവശ്യപ്പെട്ടിട്ടുണ്ട്.


അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയിരുന്നു. 28ന് നാലാം ശനിയും 29ന് ഞായറാഴ്ചയുമായതിനാല്‍ ബാങ്ക് അവധിയാണ്. അടുത്ത രണ്ട് ദിവസം പണിമുടക്ക് കൂടി ഉണ്ടായാല്‍ തുടര്‍ച്ചയായി നാല് ദിവസമായിരിക്കും രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുക. എന്നാല്‍ പണിമുടക്ക് മാറ്റിയതോടെ തിങ്കളും ചൊവ്വയും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കും 

0/Post a Comment/Comments