അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള 
ഇന്‍ഷുറന്‍സ്‌ പ്രീമിയം പകുതിയാക്കി




കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം പകുതിയായി കുറച്ചു.


2020ല്‍ ആരംഭിച്ച ജീവന്‍ ദീപം ഒരുമ പദ്ധതിയിലാണ് അയല്‍ക്കൂട്ടം അംഗങ്ങളുടെ പ്രയാസം പരിഗണിച്ച്‌ പ്രീമിയം തുക 375 രൂപയില്‍നിന്ന് 174 ആയി കുറച്ചത്. പുതുതായി പോളിസിയില്‍ ചേരാനും അവസരമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 2020ല്‍ ചേര്‍ന്നവരുടെ പോളിസി പുതുക്കല്‍ മാത്രമാണ് നടന്നിരുന്നത്. 


പതിനെട്ട്–-50 പ്രായപരിധിയിലുള്ളവര്‍ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് ഒരു ലക്ഷം രൂപയും 51–-60 വരെ പ്രായപരിധിയില്‍ 45,000 രൂപയും 61 –-70 വരെ പ്രായപരിധിയില്‍ 15,000 രൂപയും 71 –-74 പ്രായപരിധിയില്‍ 10,000 രൂപയുമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. 18–-50 പ്രായപരിധിയിലുള്ളവര്‍ക്ക് അപകടമരണമോ അപകടം കാരണം സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 25,000 രൂപയും ലഭിക്കും. അയല്‍ക്കൂട്ട അംഗം മരണപ്പെട്ടാല്‍ കുടുംബത്തെ സഹായിക്കുക എന്നതിനൊപ്പം സാമൂഹികമായ നേട്ടവും പദ്ധതി മുന്നോട്ട് വയ്ക്കുന്നു. അംഗം മരിച്ചാല്‍, സംഘമായി തുടങ്ങിയ സംരംഭത്തിന്റെ ബാധ്യതകള്‍ ഇല്ലാതാക്കാനും ഇന്‍ഷുറന്‍സ് തുക സഹായകരമാവും. അയല്‍ക്കൂട്ട വായ്പ കുടിശ്ശികയുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് തുക അയല്‍ക്കൂട്ട ബാങ്ക് അക്കൗണ്ടിലും ബാക്കി കുടുംബത്തിനും ലഭിക്കും. 


എല്‍ഐസിയും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയില്‍ നിലവില്‍ 1.91 ലക്ഷം അംഗങ്ങളുണ്ട്. 25നകം പ്രീമിയം തുക അടച്ച്‌ 18 മുതല്‍ 74 വയസുവരെ പ്രായമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാവാം. എന്‍റോള്‍മെന്റിനായി എല്‍ഐസി സോഫ്റ്റ്വെയറും സജ്ജമാക്കി.


0/Post a Comment/Comments