കോള്‍ഗേറ്റിന്‍റെ വില 164, സൂപ്പർമാര്‍ക്കറ്റ് ഈടാക്കിയത് 170 രൂപ; 6 രൂപ കൂട്ടിയ ഉടമയ്ക്ക് ഒടുവിൽ നഷ്ടം 13,000



മലപ്പുറം: എം ആർ പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമ്മൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തത്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് 'കോൾഗേറ്റ്' ടൂത്ത് പേസ്റ്റ് വാങ്ങിയത്.

 എംആർപി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധിക തുക ചൂണ്ടിക്കാട്ടി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഈ വിലയ്ക്ക് മാത്രമേ സാധനം നൽകാനാകൂ എന്നും പരാതിക്കാരന് വേണമെങ്കിൽ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം.

ഇതേ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. സ്‌കാനർ ഉപയോഗിച്ചു നൽകുന്ന ബില്ലായതിനാൽ ബില്ലിൽ പിഴവില്ലെന്നും പരാതിക്കാരൻ ഹാജരാക്കിയത് സൂപ്പർ മാർക്കറ്റിൽ നിന്നും നൽകിയ കോൾഗേറ്റ് അല്ലെന്നുമായിരുന്നു എതിര്‍ വാദം. കടയുടമയെ അപകീർത്തിപ്പെടുത്താൻ വ്യാജ പരാതി നൽകിയതാണെന്നുമാണ് എതിർ കക്ഷി ബോധിപ്പിച്ചത്. മാത്രമല്ല സ്ഥാപനത്തിലെ ജീവനക്കാർക്ക് ഉപഭോക്താക്കളോട് പെരുമാറുന്നത് സംബന്ധിച്ച് പരിശീലനം നൽകാറുണ്ടെന്നും ബോധിപ്പിച്ചു.

എന്നാൽ, പരാതിക്കാരന്റെ അനുഭവം ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുത് എന്നിതിന്റെ ഉദാഹരണമാണെന്നാണ് കമ്മീഷൻ നിരീക്ഷിച്ചത്. ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന കാര്യത്തിൽ ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകണമെന്നും അധിക വില ഈടാക്കിയത് തിരിച്ചു നൽകുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണമെന്നും ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.

കോടതി ചെലവ് ഇനത്തിൽ 3000 രൂപ ലീഗൽ ബെനഫിറ്റ് ഫണ്ടിൽ അടയ്ക്കാനും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകണമെന്നും അല്ലാത്ത പക്ഷം ഹർജി തീയതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.



0/Post a Comment/Comments