സംസ്ഥാനത്ത് രണ്ട് പനി മരണം കൂടി; തൃശൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു


തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്തും തൃശൂരുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധനുഷാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനാണ് മരിച്ചത്.

ഈ മാസം പതിനേഴാം തീയതിയാണ് ധനുഷിനെ പനിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്. ഡെങ്കിപ്പനിയാണെന്നാണ് സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് ഇന്നലെയും പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. പ്രതിദിനം പന്ത്രണ്ടായിരത്തില്‍പരം പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്, ഏറ്റവുമധികം പനി റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്തു നിന്നാണ്.

വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. രോ?ഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നതോടെ പ്ലേറ്റ്ലെറ്റുകളുടെ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതോടെ രോഗം ഗുരുതരമാകും. നിലവില്‍ പ്ലേറ്റ്ലെറ്റുകള്‍ക്ക് ക്ഷാമമില്ലെങ്കിലും അടുത്തമാസം ഇങ്ങനെയായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്.





0/Post a Comment/Comments