വടക്കൻ ജില്ലകളിൽ കനത്തമഴ തുടരും; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്.


തിരുവനന്തപുരം: ഇന്നും വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യത. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മലയോരമേഖലകളിൽ ജാഗ്രത തുടരണം. ദുർബലമായ ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. അടുത്ത മണിക്കൂറുകളിൽ വടക്കൻ കേരളത്തിനും കർണാടകത്തിനും മുകളിലൂടെ അറബിക്കടലിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മലപ്പുറം,ആലപ്പുഴ,തൃശൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കാസർകോട് ജില്ലയിൽ അതിശക്തമായ മഴയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ചേശ്വരം പൊസോട്ട് മൂന്ന് വീടുകൾ വെള്ളത്തിൽ മുങ്ങി. ദേശീയപാത നിർമാണത്തോടെ വെള്ളം ഒഴുകിപ്പോകാനുള്ള വഴി അടഞ്ഞതാണ് സമീപത്തെ മൂന്ന് വീടുകൾ പകുതിയോളം വെള്ളത്തിൽ മുങ്ങാൻ കാരണം. ഇന്നലെ ഉച്ചമുതലാണ് ശക്തമായ മഴ തുടങ്ങിയത്.
ദേശീയപാതയിലും വൻ വെള്ളക്കെട്ടുണ്ട്. പൊസോട്ട് മഹ്‌മൂദ്‌, ഇസ്മാഈൽ, അബ്ദുർ റഹ്‌മാൻ എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. കൂടാതെ കുമ്പള ഷിറിയയിൽ ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് വാഹന ഗതാഗതത്തിന് തടസം ഉണ്ടാക്കി. വാഹനങ്ങൾ പകുതിയോളം മുങ്ങുന്ന രീതിയിലാണ് റോഡിൽ വെള്ളം കയറിയത്.


0/Post a Comment/Comments