പേര്യ ചുരം റോഡ് ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കും


കണ്ണൂർ:നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. 

നിലവിലുള്ള റോഡിലെ മണ്ണ് ഉൾപ്പെടെ നീക്കി സംരക്ഷണ ഭിത്തി നിർമ്മിച്ചുള്ള നിർമാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയിൽ പൈപ്പിങ് ഉണ്ടായതിനെ തുടർന്നാണ് പുനർനിർമാണം വേണ്ടിവന്നത്. പേര്യ ചുരം റോഡ് അടച്ചതിനെ തുടർന്ന് നിലവിൽ കണ്ണൂർ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂർ പാൽചുരം വഴിയാണ് വാഹനങ്ങൾ പോകുന്നത്.

ജില്ലയിലെ മഴയുടെ സ്ഥിതി അവലോകനം ചെയ്യാനായി എഡിഎം സി പദ്മചന്ദ്രക്കുറുപ്പിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

ജില്ലയിലെ ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കിയതായും മണ്ണിടിച്ചിൽ സാധ്യത നിരീക്ഷിക്കുന്നതായും കരാറുകാർ അറിയിച്ചു. നിലവിലെ ദേശീയപാതയിലെ വളപട്ടണം-താഴെ ചൊവ്വ റോഡ് അറ്റകുറ്റ പണി മഴ തോർന്ന് നാല് ദിവസത്തിനകം നടത്തുമെന്ന് കരാറുകാരായ വിശ്വസമുദ്ര എഡിഎമ്മിന് ഉറപ്പുനൽകി. ഇതിനായി ഇനിയും കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് എഡിഎം വ്യക്തമാക്കി.

റെഡ് അലേർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ചൊവ്വാഴ്ചയും ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾ നിർത്തി വെച്ചതായി ജിയോളജിസ്റ്റ് അറിയിച്ചു. വേൾഡ് വിഷൻ ന്യൂസ്
ജില്ലയിലെ ബീച്ചുകളിൽ ബീച്ചുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ലൈഫ് ഗാർഡുകൾ ശ്രദ്ധ പുലർത്തണമെന്ന് ഡിടിപിസിക്ക് നിർദേശം നൽകി.

പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്ന് അധിക ജലം ഒഴുക്കിവിടുന്നുണ്ടെന്ന് പഴശ്ശി ജലസേചന പ്രൊജ്ക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജീവമാണെന്ന് തഹസിൽദാർമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാനുള്ള മുന്നൊരുക്കം റവന്യു, ആരോഗ്യം, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ മത്സ്യബന്ധനത്തിനു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്നകുമാരി, എഡിഎം സി പത്മചന്ദ്രകുറുപ്പ്, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.വി ശ്രുതി, തഹസിൽദാർമാർ, വില്ലേജ് ഓഫാസർമാർ, മറ്റു വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





0/Post a Comment/Comments